Saturday, March 20, 2010

'യുഗപുരുഷന്റെ' 'ഭൃഗുവിനു' ആദരാഞ്ജലികള്‍



'യുഗപുരുഷന്റെ' 'ഭൃഗുവിനു' ആദരാഞ്ജലികള്‍




മാര്‍ച്ച് 22, യുഗപുരുഷന്‍ അന്തരിച്ചിട്ട് 16 സംവത്സരങ്ങള്‍... വൈദ്യനാഥനെ നിങ്ങള്‍ക്കറിയാമോ? എന്റെ സുഹൃത്തുക്കളേ, ഞാന്‍ പറഞ്ഞു തരാം. ‘ബാലപ്പിറ ചൂടിയ വാരിധി’യായ കോലതീശ്വരന്റെ ക്ഷേത്രാങ്കണത്തില്‍ കൌപീനവും ചുട്ടിത്തോര്‍ത്തുമുടുത്ത് നടന്ന ബാലന്‍. ഒന്‍പതാം വയസ്സില്‍ സാക്ഷാല്‍ ‘യുരപുരുഷന്‍’ വന്ന് വൈദ്യനാഥനെ ശിവഗിരിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയില്‍ അവിടെ മറ്റു ബാലന്മാരോടൊപ്പം ‘യുഗപുരുഷന്റെ’ ശിക്ഷണത്തില്‍ 19 സംവത്സരങ്ങള്‍!

ഒക്കെ ചൊല്ലിക്കൊടുത്ത് യുഗപുരുഷനായ അദ്വൈത വേദാന്തി ‘ഭൃഗു’വിന്. യുഗപുരുഷന്‍ അങ്ങനെയാണ് തന്റെ മാനസപുത്രനെ വിളിച്ചിരുന്നത്. സംസ്കൃതം, തര്‍ക്കം, വ്യാകരണം, വേദങ്ങള്‍, ഉപനിഷത്തുകള്‍ എല്ലാം ഗുരുമുഖത്തു നിന്ന്. ‘ഈയം ഉരുക്കിയൊഴിക്കേ ശ്രവണപഥത്തിലേയ്ക്ക്‘ വേദോപനിഷത്തുകള്‍ ചൊല്ലിക്കൊടുത്തു. ഒന്നും സംഭവിച്ചില്ല. മനുഷ്യ നിര്‍മ്മിതമല്ലോ ജാതി!

യുഗപുരുഷന്‍ ’ ദേഹം മാത്രം വെടിഞ്ഞപ്പോള്‍ പകച്ചുപോയി, വൈദ്യനാഥന്‍. നേരെ അനന്തപുരിയിലേയ്ക്ക് - ഗുരുവരുള്‍ പ്രകാരം ‘വൈദ്യം നിന്റെ വരട്ടിന്, നമ്മുടെ ധര്‍മ്മ പ്രചരണം പ്രാണവായുവും’ ആയുന്വേദവും ഉദരനിമിത്തമായി....ആചാര്യനായി. അപ്പോഴും ഗുരുധര്‍മ്മം വെടിഞ്ഞില്ല, പ്രാണവായു വെടിയും വരെ.....

കുമാരു’വിന്റെ പ്രേമഗീതങ്ങള്‍ മൂളിനടന്ന ‘ഭൃഗു‘വിന് ഇടയ്ക്കൊരു പ്രണയവും ‘ഉത്സാഹിതം പുരുഷ സിംഹം ഉപൈതി ലക്ഷ്മി’ എന്നാണല്ലോ പ്രമാണം. അങ്ങനെ ‘ലക്ഷ്മി’ പിന്നാലെ നിഴലുപോലെ, പ്രാണന്‍ വെടിയുവോളം. തികച്ചും ഒരര്‍ദ്ധനാരീശ്വര സങ്കല്‍പ്പം തന്നെയായിരുന്നു. 93 വയസ്സില്‍ വൈദ്യനാഥന്‍ ‘യുഗപുരുഷ’ സന്നിധിയിലേയ്ക്ക് യാത്രയായി.

ദക്ഷനായ ചികിത്സകന്‍, വാഗ്മി, ആയുര്‍വേദാചാര്യന്‍ , സഹൃദയന്‍ , ഭരണാധികാരി, സുഹൃത്ത്, നല്ല പിതാവ്, മുത്തശ്ശന്‍ ഒക്കെയായിരുന്നു വൈദ്യനാഥന്‍. ഗുരുവംശികള്‍ക്ക് വഴികാട്ടി, വൈദ്യ വിദ്യാര്‍ത്ഥികള്‍ക്ക് ആചാര്യന്‍ വൈദ്യനാഥന്‍.

1994 മാര്‍ച്ച് 22 – ന് ആ ചിത കെട്ടടങ്ങി. ഉണ്ണിമായയുടെ മനസ്സില്‍ ഇന്നും ആ കനല്‍ ചാരം മൂടി കിടക്കുന്നു.. ആ കനല്‍ ഊതിയൂതി ഉണ്ണീമായ ഇന്നും ജീവിക്കുന്നു. ആ മെതിയടിയൊച്ചയ്ക്കു കാതോര്‍ക്കുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിലും മുത്തശ്ശാ എനിക്ക് മുത്തശ്ശന്റെ കൊച്ചുമകളായാല്‍ മതി....!!!!!!!